Wednesday, July 27, 2011

അധ്യാപനത്തിലെ സര്‍ഗാത്മക വഴികള്‍











ഡോ പ്രമോദ് കെ നാറാത്ത്


മഴനാരുകളില്‍ അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും അനുഭവപ്പെരുമഴയായി എങ്ങും നിറയുന്നു. അവ കൊച്ചരുവിയായ്,പുഴയായ്, ജീവിതപ്പെരുങ്കടലായി, കഥകളും കവിതകളും വാരിപ്പുണരുന്നു.

ക്ലാസ് മുറികള്‍ സര്‍ഗാത്മകതയുടെ മഴവില്‍ക്കൊമ്പിലേറി പുതിയൊരാകാശം സൃഷ്ടിക്കുകയായി. ഇങ്ങനെ വാക്കുകളില്‍ അനുഭവത്തിന്റെ ശക്തി പകരുമ്പോള്‍ അവ ഹൃദയങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. 'മനുഷ്യമസ്തിഷ്കത്തോടല്ല, മാംസത്തോടല്ല, മനസ്സിനോടേ കവിഹൃദയം സംസാരിക്കൂ'എന്ന് കവി പറയുന്നതും മറ്റൊന്നല്ല. അപ്പോഴാണ് വാക്കിന്റെ പ്രജാപതി ​എഴുത്തിന്റെ മറുകര തേടി പോകുന്നത്. ഇവിടെയാണ് അധ്യാപകനിലെ എഴുത്തുകാരനെ നാം കണ്ടുമുട്ടുന്നത്. അത് കേവലനായ മനുഷ്യനില്‍നിന്ന് അധ്യാപകനിലേക്കുള്ള രൂപപരിണാമമാണ്. വാക്കിലൂടെ പകര്‍ന്നുകിട്ടുന്ന അറിവിന്റെ പുതുരൂപമാണ്. ഈ അറിവ് ഏതൊരധ്യാപകന്റേയും രക്ഷാകവചമാണ്. അത് കാലത്തിനനുസരിച്ച് പുതുക്കാനുള്ളതാണ്. ഇത് സ്വയം നവീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാക്കാന്‍ കഴിയുകയുള്ളൂ. അത് ഒരു സര്‍ഗാത്മക/സാംസ്കാരിക പ്രവര്‍ത്തനം കൂടിയാണ്.

അധ്യാപകന്‍ സര്‍ഗാത്മകതയുടെ വഴികള്‍ കണ്ടെത്തുമ്പോഴാണ് അത് കുട്ടികളിലേക്ക് നീളുന്നത്. കുട്ടികളുടെ സര്‍ഗാത്മകതയാണ് അധ്യാപകന്റെ ഇടവഴികള്‍. അധ്യാപകന്‍ സര്‍ഗാത്മകതയുടെ വഴിയിലൂടെ കുട്ടികളെ നയിക്കുകയും ക്ലാസ് മുറികള്‍ക്ക് മേല്‍ക്കൂര ഇല്ലാതാവുകയും പുതിയൊരാകാശം തെളിയുകയും ചെയ്യുന്നു. ഇങ്ങനെ പ്രപഞ്ചത്തിലേക്ക് തുറക്കുന്ന കണ്ണുകളായി നമ്മുടെ ക്ലാസ് മുറികള്‍ മാറേണ്ടതുണ്ട്. ഇങ്ങനെയൊരു മാറ്റമാണ് കേരളത്തിലെ പാഠ്യപദ്ധതി മുന്നോട്ടു വെക്കുന്നത്.

Thursday, July 7, 2011

പാഠം ഒന്ന് കളരി


ഡോ പി രാമകൃഷ്ണന്‍
അധ്യാപകപരിശീലനത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ക്ലാസ്മുറിയില്‍ നടപ്പിലാക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നു സര്‍വ്വ ശിക്ഷാ അഭിയാന്‍ 2011 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ'കളരി'എന്ന പരിപാടി.

'കളരി'യ്ക്ക് പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത്.

൧. അധ്യാപകപരിശീലനത്തില്‍ പറയുന്ന കാര്യങ്ങള്‍ ക്ലാസ്റൂമില്‍ പ്രാവര്‍ത്തികമാക്കി നോക്കുക
൨. വിദ്യാലയത്തിന്റെ വിവിധമേഖലകളില്‍ ഇടപെട്ട് പരമാവധി ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുക

പഠന പ്രവര്‍ത്തനം, അസംബ്ലി, ശിശുസൗഹൃദക്ലാസ്റൂം, ടീച്ചിങ്ങ് മാന്വല്‍, അനുരൂപീകരണം, ദിനാചരണങ്ങള്‍,എസ് ആര്‍ ജി, പി ടി എ, ഐ ടി സാധ്യതകള്‍ മുതലായ പതിനെട്ട് ഇടപെടല്‍ മേഖലകളും തീരുമാനിച്ചിരുന്നു.

ഓരോ പരിശീലകനും ഒരു വിദ്യാലയത്തില്‍ അഞ്ചു ദിവസം തന്റെ വിഷയം പഠിപ്പിക്കുകയും തുടര്‍ന്ന് അഞ്ചു തിവസം ക്ലാസ് നിരീക്ഷിക്കുകയും സ്കൂളിന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി

ഇടുക്കി ജില്ലയില്‍ ഫലപ്രദമായും ചിട്ടയായും കളരി പരിപാടി നടപ്പിലാക്കാന്‍ ജില്ലയിലെ എസ് എസ് എ പ്രവര്‍കര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സമൂഹം ഈ പദ്ധതിയുടെ ഗൂണവശങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്കത കാണിച്ചു എന്നു വേണം കരുതാന്‍. ഡയറ്റിന്റെ സഹായത്തോടെ ജൂണ്‍ 6,7,8,9 തിയ്യതികളില്‍ കളരി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലനം നടന്നു. എസ് എസ് എ യ്ക്കു കീഴിലുള്ള എല്ലാ ട്രെയ്നര്‍മാരും റിസോഴ്സ് അധ്യാപകരും ഇതില്‍ പങ്കെടുത്തു. പത്താം തിയ്യതി, കളരിയില്‍ പങ്കെടുക്കുന്ന എല്ലാവരും അതത് സ്കൂളുകളിലെത്തി പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരുമായി കൂടിയാലോചിച്ച് ആവശ്യമായ തയ്യാറെടുര്രുകള്‍ നടത്തി. ജൂണ്‍ 13 മുതല്‍ 17 വരെ ഒന്നാം ഘട്ടമായി ട്രെയ്നര്‍മാര്‍ ക്ലാസ്സെടുത്തു. ജൂണ്‍ 20 മുതല്‍ 24 വരെ അതത് അധ്യാപകരും ക്ലാസ് എടുത്തു. 27, 28 തിയ്യതികളില്‍ ജില്ലാ തലത്തില്‍ കളരി പ്രവര്‍ത്തകര്‍ ഡയറ്റില്‍ ഒത്തു ചേര്‍ന്ന് കളരി സെമിനാറിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ജൂലൈ 4, 5 തിയ്യതികളില്‍ ഓരോ വിഷയങ്ങളുടേയും ജില്ലാതല സെമിനാറുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങലിലായി നടന്നു. ജൂലൈ 7 ന് കളരി പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ലാതല ഏകദിന സെമിനാര്‍ തൊടുപുഴ ടൗണ്‍ ഹാളില്‍ വെച്ചു നടന്നു.

പുതിയ പഠന രീതികളോ പ്രവര്‍ത്തനങ്ങളോ കളരിയില്‍ ഉപയോഗിച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിലുള്ളവര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രവര്‍ത്തന മേഖലയിലും കളരി ഇടപെട്ടിട്ടുമില്ല.എല്ലാം കാലാകാലങ്ങളായി കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. പലതും വിദ്യാലയങ്ങളില്‍ അധ്യാപകര്‍ നടപ്പിലാക്കി വരുന്നവയുമാണ്. പക്ഷെ, പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ കാര്യങ്ങളും ക്ലാസ്സില്‍ നടപ്പിലാക്കുക അത്ര എളുപ്പമല്ല. ചെയ്യാന്‍ ശ്രമിച്ച കാര്യങ്ങള്‍ തന്നെ ഫലപ്രദമാകാതെ നിരാശരായ എത്രയോ പേരുണ്ട്.ക്ലാസ്സിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പ്രവര്‍നങ്ങള്‍ നല്‍കാന്‍ എത്ര ശ്രമിച്ചിട്ടും പലര്‍ക്കും കഴിഞ്ഞിട്ടില്ല.സാങ്കേതികക്കുരുക്കുകളേയും മുടന്തന്‍ ന്യായങ്ങളേയും സമയത്തിന്റെ പ്രശ്നങ്ങളേയും അതിജീവിച്ച് യഥേഷ്ടം ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കാന്‍ കഴിയാത്തവര്‍ ഇപ്പോഴുമുണ്ട്. പാഠഭാഗങ്ങള്‍ സമയത്തു തീര്‍ക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളുടേയും പൊതുസമൂഹത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നവരാണ് മിക്ക അധ്യാപകരും.

തന്റെ ക്ലാസ് മറ്റൊരാള്‍ വന്ന് എടുത്തപ്പോള്‍, ചെയ്തുപോരുന്ന പ്രവര്‍ത്തനരീതികളെ റീ വിസിറ്റ് ചെയ്യുവാന്‍ അത് പലരേയും പ്രേരിപ്പിച്ചു. അറിയാമായിരുന്നിട്ടും ചെയ്യാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍.ഒന്നു മനസ്സിരുത്തിയാല്‍ നടപ്പാകുമായിരുന്നവ. മുന്‍വിധിയോടെ മാറ്റിവെച്ചവ. കൃത്യാന്തരബാഹൂല്യങ്ങളാല്‍ ചെയ്യാന്‍ കഴിയാതിരുന്നവ. അങ്ങനെ ചില ഓര്‍മപ്പെടുത്തലുകളായിരുന്നു അധ്യാപകരെ സംബന്ധിച്ച് കളരി.

പ്രായോഗികാനുഭവങ്ങളിലൂടെ യാഥാര്‍ഥ്യബോധം നേടിയെടുക്കുന്നതിനുള്ള അവസരമായിരുന്നു, ട്രെയ്നര്‍മാര്‍ക്ക് കളരി. മിക്കവരും ഫലപ്രദമായി അവസരം വിനിയോഗിച്ചു. ക്ലസ്റ്റര്‍ ഫണ്ടിന്റെ 'ഗുലുമാലുകള്‍'അഴിച്ചെടുക്കുന്നതിന് പലയിടത്തും കളരി അവസരമൊരുക്കി. സ്ക്കൂള്‍ നടത്തിപ്പിനും മേല്‍ നോട്ടത്തിനും പ്രഥമാധ്യാപകര്‍ക്ക് പിന്തുണ കിട്ടി. പലയിടത്തും രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിന് കളരി വേദിയായി.

നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഇനിയും കൂടുതല്‍ സിദ്ധാന്തങ്ങള്‍ ആവശ്യമില്ല.കുട്ടികളുടെ കുറഞ്ഞുപോക്കായാലും 'ഇംഗ്ലീഷ് മീഡിയാമാനിയ' ആയാലും പാഠ്യപദ്ധതി ഭ്രമങ്ങളായാലും നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാണുന്ന പല അസ്വസ്ഥതകളും രോഗലക്ഷണങ്ങള്‍ മാത്രമാണ്. മനോഭാവങ്ങളിലാണ് രോഗബാധ. ഒരു കളരികൊണ്ട് മനോഭാവങ്ങളെ മാറ്റാനാവില്ലല്ലോ. കളരി തുടരണമെന്നും എല്ലാ വിദ്യാലയങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്നും പലരും ആവശ്യപ്പെടുന്നത് അതുകൊണ്ടാവാം.കളരി ഇനിയും വിജയകരമായി നടത്താന്‍ എല്ലാവരില്‍ നിന്നും സഹകരണം ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കളരി ഒരു ഘട്ടം സമാപിക്കുമ്പോള്‍ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു.
പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമ്പോള്‍, പഠനരീതികള്‍ അവതരിപ്പിക്കുമ്പോള്‍, ഇത്തരത്തിലുള്ള പ്രായോഗിക പരിശോധനകള്‍ വ്യാപകമായി നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നുവോ? പുതിയ രീതികള്‍ അവതരിപ്പിക്കുന്നതിനുമുന്‍പ് നേരനുഭവങ്ങളിലൂടെ വിദ്യാഭ്യാസ സമൂഹത്തെയെങ്കിലും ബോധ്യപ്പെടുത്തിയിരുന്നുവോ?
കളരി അവസാന പാഠമല്ല, ഒന്നാം പാഠമാണ്.